Monday, February 15, 2016

ചെടിച്ചട്ടിയിലെ കുടിയേറ്റക്കാരി..!









ചെടികളും മറ്റും അനിയത്തിമാര്‍ ഏറ്റെടുത്തതോടെ ഞാനതൊക്കെ പറ്റെ ഉപേക്ഷിച്ച മട്ടായി.
പിന്നെ നീണ്ട ഗള്‍ഫ് വാസം മതിയാക്കി നാട്ടിലേക്കൊരു പറിച്ചു നടല്‍.



നാട്ടില്‍ സെറ്റിലായി സ്വന്തം വീടും മുറ്റവുമൊക്കെ ആയപ്പോള്‍
പഴയ ഇഷ്ടങ്ങള്‍ വീണ്ടും തലപൊക്കിത്തുടങ്ങി.
നെഴ്സറികളായ നെഴ്സറികളൊക്കെ കേറി നിരങ്ങലായിരുന്നു പ്രധാന ഹോബി.
കണ്ണില്‍ കണ്ട ചെടികളൊക്കെ വാങ്ങി ക്കൂട്ടി.
ചെടിക്കച്ചവടക്കാരുടെ പറ്റിക്കലുകള്‍ക്കൊക്കെ ഒരു പാട് തവണ ഇരയായി.
മൂന്നുതരം പൂവിരിയും എന്നൊക്കെ പറഞ്ഞു എന്നെ പറ്റിച്ചു നല്‍കിയ ചെടിയില്‍
ഒരു പൂ പോലും കാലമിത്ര ആയിട്ടും വിരിഞ്ഞു കണ്ടില്ല.

കുറെ നട്ടു മുളപ്പിച്ചു.നനച്ചു വളര്‍ത്തി,ആനന്ദം കൊണ്ടു.
അറിയാതെങ്ങാനും വല്ല കാന്താരിയും ചെടിച്ചട്ടിയിലെങ്ങാനും
വീണു മുളച്ചത് കണ്ടാല്‍ നിര്‍ദാക്ഷിണ്യം പറിച്ചെറിയാന്‍
ഒരു മടിയുമില്ലാത്തൊരു കാലം.
അങ്ങാടിയില്‍ നിന്നും വിഷമയ പച്ചക്കറികള്‍ വലിയ കാശു കൊടുത്തു
വാങ്ങുമ്പോഴൊക്കെയും  എന്‍റെ ഉള്ളില്‍ പൂക്കള്‍ മാത്രം പുഞ്ചിരിച്ച് നിന്നു.
ഒരിക്കല്‍പോലും ഒരു തക്കാളിയോ മുളകോ
സ്വപ്നത്തില്‍ പോലും എത്തിനോക്കിയില്ല.
ഇടയ്ക്കു ഉപ്പ വരുമ്പോഴൊക്കെ പറയും.ഏതായാലും നട്ട് നനക്കുന്നുണ്ട്.
ഇക്കൂട്ടത്തില്‍ കുറച്ചു കായ്ക്കറികൂടി ഉണ്ടാക്കിക്കൂടെ നിനക്കെന്നു.
അപ്പോഴൊക്കെ പണ്ട് എന്‍റെ ഹൃദയത്തെ കീറിമുറിച്ച
ആ അറുംകൊലയെ കുറിച്ച് ഞാന്‍ ഓര്‍ക്കും.
പിന്നെ ചിരിയും വരും.
എന്നാലും പച്ചക്കറി നടാനൊന്നും മിനക്കെട്ടില്ല.

കാലങ്ങള്‍ മാറി മറിയുമ്പോള്‍ ചിന്തകളും അഭിരുചികളും മാറുന്നു.
പ്രായത്തിന്റെ പക്വതയില്‍ ചില നിമിത്തങ്ങള്‍
നമ്മെ കൊണ്ട് ചെയ്യിക്കുന്ന ചില കാര്യങ്ങളുണ്ട്.
അതിലൊന്നായി എനിക്കും വെളിപാടുണ്ടായി.
വല്ലതും നട്ട് നനച്ചുണ്ടാക്കി അങ്ങാടിയിലെ വിഷം വാങ്ങിത്തിന്നാതിരിക്കാന്‍
എന്‍റെ മനസ്സും എന്നോട് പറഞ്ഞു തുടങ്ങി.
ഭര്‍ത്താവിന്റെ ഉത്സാഹത്തില്‍ പങ്കു ചേര്‍ന്ന് ഞാനും വിത്തുകള്‍ പാകിത്തുടങ്ങി.
വിജയം വളരെ വിരളമായിരുന്നു.അതിപ്പോഴും അങ്ങനെ തന്നെ.

കഴിഞ്ഞ മാസമാണ് ചെടിച്ചട്ടിയിലെ ഈ കുടിയേറ്റക്കാരിയെ ഞാന്‍ കണ്ടത്.
നല്ല തള്ളിപ്പുളച്ച വളര്‍ച്ച.
എന്‍റെ അഡിനിയം ചെടിയുടെ തോളുരുമ്മിക്കൊണ്ട്.
ഒരു പാട് കാശ് കൊടുത്ത് വാങ്ങിയ ചെടിയാണ്.
ഇവള്‍ അതിനെ പാതാളത്തിലേക്ക് പറഞ്ഞയക്കുമോ..
പണ്ടായിരുന്നെങ്കില്‍ പറിച്ചെറിഞ്ഞേനേ ഞാന്‍.
ഇവളെയങ്ങു പറിച്ചു നട്ടാലോ..യ്യോ വേണ്ട.
മനസ്സ് പറയുന്നു,
പിറന്ന മണ്ണ്  വിട്ടു പോകാന്‍ ആര്‍ക്കെങ്കിലും ഇഷ്ടം കാണുമോ.
എന്തായാലും അവിടെ നില്‍ക്കട്ടെ,

എന്‍റെ അഡിനിയം മൊട്ടിടാനുള്ള തെയ്യാറെടുപ്പിലാ.
അതിന്റെ മേലൊന്നും വീണു വേദനിപ്പിക്കല്ലേ തക്കാളിപ്പെണ്ണേ..
നിനക്ക് വീഴാനും പടരാനും താങ്ങായി ഞാന്‍ നല്ലൊരു കമ്പ് കുത്തിത്തരാം കെട്ടോ..
അവളെ പറഞ്ഞു മനസ്സിലാക്കി.
അവള്‍ അനുസരണയോടെ തന്നെ വളര്‍ന്നു.ഉയരത്തില്‍ അവള്‍ കേമിയായെങ്കിലും
ഒരു പൂ പോലും അവളായിട്ടു തട്ടി വീഴ്ത്തിയില്ല.
രണ്ടാളുംരേമനസ്സോടെവളരുന്നു.
ചെറിത്തക്കാളിക്കുഞ്ഞുങ്ങള്‍ സുന്ദരിപ്പൂക്കളോട് കിന്നാരം പറയുന്നത് കണ്ടില്ലേ..
നമ്മളില്‍ ആര്‍ക്കാ കൂടുതല്‍ ഭംഗി എന്നാകുമോ അവര്‍ പരസ്പരം പറയുന്നത്...





ചെടിച്ചട്ടിയിലെ കുടിയേറ്റ കഥ!.ഒരാമുഖം.



പണ്ടു പണ്ട്...കത്തിനില്‍ക്കുന്നൊരുവേനല്‍ക്കാലം.
എന്‍റെകയ്യില്‍കുറച്ചുസീനിയവിത്തുകള്‍കിട്ടി.
വളരെ നാളത്തെ ആഗ്രഹങ്ങള്‍ക്കൊടുവിലാണ് ഒരു കൂട്ടുകാരി വഴി
എനിക്കാവിത്തുകള്‍ കിട്ടുന്നത്.
അതെവിടെ പാകി മുളപ്പിക്കും.മുളച്ചത് പറിച്ചു നടുന്നതെവിടെ.
എന്നൊക്കെ ചിന്തിച്ചു എന്‍റെ ഉറക്കംപോലും നഷ്ടപ്പെട്ടു.
ഇതിലെന്താണിപ്പോ ഇത്ര ചേനക്കാര്യം എന്ന് നിങ്ങള്‍ക്കു തൊന്നും.
പക്ഷെ കാര്യമുണ്ട്.
ഒരു ചെടിക്കമ്പു കുത്തുന്നത് കാണുമ്പോഴേ എന്‍റെ വല്യുമ്മ അവിടെയെത്തും.
വല്ല മൊളകോ തക്കാള്യോ കുയ്ച്ചിട്ടൂടെ പെണ്ണേ ന്നും പറഞ്ഞ്.
പിന്നെയൊരു കെണി കോഴികളാണ്,
നനഞ്ഞ മണ്ണ് കണ്ടാല്‍ പിന്നെ ഒക്കെക്കൂടി അവിടെ ബ്രേക്ക് ഡാന്‍സ്കളിക്കും.
ചുരുക്കി പറഞ്ഞാല്‍  അന്ന് മുതലാണ് പച്ചക്കറി കൃഷിയോടും കോഴികളോടും
എന്നിലൊരു വൈരാഗ്യം ഉടലെടുത്തത്.
ആയിടക്കാണ്  സ്കൂള്‍ പരിസരത്ത് ഒരാള്‍ പ്രത്യക്ഷപ്പെട്ടത്.
മക്കയും മദീനയും പിന്നൊരുപാടു പടങ്ങളും കാണിക്കുന്ന 
ഒരത്ഭുത കേമറയുമായി ഒരാള്‍.
പത്തു പൈസ തുട്ടുമായി ഞങ്ങള്‍ കുട്ടികള്‍ അയാള്‍ക്കരികില്‍ വരി നിന്നു.
എന്‍റെ ഊഴം അടുക്കും തോറും എന്‍റെ നെഞ്ചിടിപ്പ് കൂടി.
കണ്ടവരാകട്ടെ കണ്ണ് തിരുമ്മി ഞങ്ങളുടെ മുമ്പില്‍ ഞെളിഞ്ഞങ്ങനെ നില്‍ക്കുന്നു.
മക്കയും മദീനയും ഹജ്ജുയാത്രകളും കടന്നു എന്‍റെ കാഴ്ച എത്തി നില്‍ക്കുന്നത് 
പൂക്കളുടെ ഒരു മഹാ ലോകത്ത്.
നിറങ്ങളുടെ പറുദീസ തീര്‍ത്ത് അതെന്നെയൊരു സ്വപ്ന ലോകത്തെത്തിച്ചു.
തുലിപ് പൂക്കളുടെ പറുദീസ!
തുലിപ്പ് പൂക്കള്‍ എന്ന് ഞാനൊ മറ്റാരെങ്കിലുമോ അന്ന് കേട്ടതായി എനിക്കറിവില്ല.
പിന്നീടുള്ള എന്‍റെ സ്വപ്നങ്ങളില്‍ പൂക്കള്‍ ചിരിക്കുന്ന  താഴ്വാരങ്ങള്‍ നൃത്തം ചവിട്ടി.
ഒരു ദിവസം എന്‍റെ കയ്യിലെ സീനിയ വിത്തുകള്‍ ആ സ്വപ്നക്കാഴ്ചയില്‍ വീണു വിരിഞ്ഞു.
ഞാന്‍ കണ്ട തുലിപ് പൂക്കളുടെ താഴ്വാരം പോലെ.
പിറ്റേന്ന് തന്നെ മുറ്റത്തിന്റെ അരികിലായി ഞാന്‍ കുറച്ചു സ്ഥലം കണ്ടു വെച്ചു.
ഉള്ളതില്‍ വെച്ച് ചെറിയൊരു കൈക്കോട്ടും കൈക്കലാക്കി കിളക്കാനും  തുടങ്ങി.
ഉറച്ച മണ്ണില്‍ എന്‍റെ കിളകള്‍ ഒരു പോറല്‍ പോലും ഏല്‍പ്പിച്ചില്ല.
ഇതികര്‍ത്തവ്യഥാമൂഢയായി ഞാന്‍ നിന്നു.
തോറ്റ്പിന്മാറാന്‍ ഞാനൊരുക്കമല്ലായിരുന്നു.
രണ്ടുമൂന്നു ബക്കെറ്റ് വെള്ളം ഒഴിച്ചു മണ്ണിനെ ഇളക്കാന്‍ നോക്കി.
മുകളിലെ മണ്ണ് അല്‍പ്പം നീങ്ങിയതൊഴിചാല്‍ ഫലം തഥൈവ.
ഇത് കണ്ടു ചിലരൊക്കെ ഊറിച്ചിരിക്കുന്നതും പിറുപിറുക്കുന്നതും 
കണ്ടില്ലാന്നു നടിച്ചങ്ങനെ നില്‍ക്കുമ്പോഴാണ് ഞങ്ങളുടെ കാര്യസ്ഥന്‍ 
അയമുട്ടികാക്ക സഹായ ഹസ്തവുമായി വരുന്നത്.
കോലുകൊണ്ട് ദീര്‍ഘ ചതുരാകൃതിയില്‍ ഞാന്‍ വരച്ചിട്ട സ്ഥലത്തെ മണ്ണ് 
എത്ര ലാഘവത്തോടെ യാണ് മൂപ്പര്‍ കിളച്ചു മറിച്ചത്.
മണ്ണൊരുങ്ങിയതും എന്‍റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു മുളച്ചു.
ചെറിയ കോലുകൊണ്ട് ചാലുകള്‍തീര്‍ത്തു സീനിയ വിത്തുകള്‍ നിശ്ചിത അകലത്തില്‍ പാകി.
രാവിലെയും വൈകിട്ടും വെള്ളം നനച്ചു.
മുട്ടുകുത്തി നിവരുന്ന സീനിയ ചെടികളെ കോഴികളില്‍ നിന്നും
രക്ഷിച്ചെടുക്കാന്‍ പെട്ട പാട് ചില്ലറയൊന്നുമല്ല.
അങ്ങനെ എന്‍റെ സീനിയ ചെടികള്‍ വളര്‍ന്നു,മൊട്ടിട്ടു.
പല നിറത്തിലുള്ള പൂക്കളുമായി നിന്നു പുഞ്ചിരിപൊഴിച്ചു.

ഒരു സ്ഥലത്ത് ഒരേ പോലുള്ള ചെടികള്‍  നടുന്ന സ്വഭാവം അന്നൊക്കെ 
ടൂര്‍ പോകുമ്പോള്‍ പാര്‍ക്കുകളില്‍ മാത്രം കാണുന്ന കാഴ്ചയാണ്.
നിറഞ്ഞു നില്‍ക്കുന്ന പൂക്കാഴ്ച കാണാന്‍ ഗേറ്റിനുമുകളിലൂടെ 
ആളുകള്‍ എത്തി നോക്കുന്നതു കാണുമ്പോള്‍
ഗമ മൂത്ത് ഞാന്‍ ഞെളിഞ്ഞു നില്‍ക്കും.

വിത്തെടുത്തു വെച്ച് പാകലും മുളപ്പിക്കലുമായി
രണ്ടു മൂന്നു വര്ഷം കൂടി എന്‍റെ പൂകൃഷി തുടര്‍ന്നു.
ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആ അറുംകൊല നടക്കുന്നത്.
എന്‍റെ കല്യാണമാണെന്ന് ചിലരൊക്കെ പറഞ്ഞു ഞാനറിഞ്ഞ ദിനങ്ങള്‍!!
അതൊന്നും കാര്യമാക്കാതെ ഞാനെന്‍റെ പൂകളോട് കിന്നാരം പറഞ്ഞു നടന്നു.
പെട്ടന്നൊരു ദിവസം കുറച്ചു പേര്‍ വന്നു ഉപ്പാനോട് എന്തോ ചോദിക്കുന്നു
ഉപ്പ തലയാട്ടുന്നു,
അവര്‍ എന്‍റെ സീനിയ ചെടികളെ വെട്ടി മാറ്റുന്നു.

എത്ര പെട്ടെന്നാണ് എന്‍റെ സ്വപ്നങ്ങള്‍ക്ക് മുറിവേറ്റത്.
ചങ്ക് പിളരുന്നപോലെ തോന്നി എനിക്ക്.
കണ്ണുകള്‍ നിറഞ്ഞോഴുകി.
ഞാന്‍ വല്യുംമാന്റെ അടുത്തേക്കോടി.
"അപ്പളും പറഞ്ഞിലെ ഞാനാ മിറ്റം മുയ്മനും കെളെച്ചു നാസാക്കണ്ടാന്നു.
വല്ല മൊളകോ തക്കാള്യോ ഒരരൂലെങ്ങാനും കുയ്ച്ചിട്ടീനെങ്കി
ഇപ്പൊ എത്തര നന്നായിനും.
അന്റെ പുഗ്ഗും ചെടീം പ്പോ ന്തായി.
പന്തലിടാന്‍ സ്ഥലം മാണ്ടേ പെണ്ണേ.
അന്റെ കല്യാണല്ലേ..ഈ കുട്ടിന്റൊരുകാര്യം."
വല്യുമ്മയും കൈ മലര്‍ത്തി.

കാലം അതായിരുന്നു.എതിര്‍പ്പുകള്‍ക്ക് സ്ഥാനമില്ല.
അതിനുള്ളധൈര്യവും വിവേകവും അന്നത്തെകുട്ടികള്‍ക്കില്ല.
അനുസരിക്കലും വഴങ്ങലും മാത്രം.

പിന്നീടെന്റെ സ്വപ്നങ്ങളില്‍ തുലിപ് പൂക്കളുടെ താഴ്വാരങ്ങളോ..
എന്‍റെ മുറ്റത്തെ പൂ വസന്തമോ കടന്നു വന്നില്ല.
എന്‍റെ സീനിയക്കാലം അവിടെ അവസാനിച്ചു,
എന്‍റെ ജീവിതത്തിലെ പൂക്കാലവും.
*
*
*
*
*
*
*
*
അനുഭവം സാക്ഷി!
*
*
*
വാലും തലയും:
______________
ചെടിച്ചട്ടിയിലെ ഒരു കുടിയേറ്റത്തെ കുറിച്ചാണ് എഴുതാന്‍ വന്നത്,
പക്ഷെ അതിനൊരു മുഖവുരയാണ് ഉണ്ടായിത്തീര്‍ന്നത്.
അപ്പോള്‍ കുടിയേറ്റ കഥ അടുത്ത ഭാഗം.
തുടരും...